Saturday, October 2, 2010

കർണാടക-ഒരു കൂർഗ് യാത്ര

39 comments
സഞ്ചാര കാഴ്ചകള്‍ എന്ന എന്റെ ബ്ലോഗില്‍ മടികെരിയിലെ ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നു.അതില്‍ വിവരണം തീരെ കുറഞ്ഞു പോയി എന്ന് പലരും അഭിപ്രായപെടുകയുണ്ടായി.   കൂര്‍ഗ് യാത്രകള്‍ പലരും ഇതിനു മുന്‍പ് മനോഹരമായി എഴുതിയിട്ടുള്ളത് കൊണ്ട് ഞാന്‍ ഒന്ന് മടിച്ചു.മാത്രവുമല്ല എന്റെ താമസം മടികേരിയില്‍ നിന്നും 35 കിലോമീടറോളം അകലെ  കക്കബെ എന്ന ഗ്രാമത്തിലായിരുന്നു താനും.പിന്നീട് ആലോചിച്ചപ്പോള്‍  അതൊന്നു എഴുതിക്കളയാം എന്ന് തീരുമാനിച്ചു.കൂട്ടത്തില്‍ കുറച്ചു മടിക്കേരി കാഴ്ചകളും.
മഴകാലം തുടങ്ങുന്നതിന് തൊട്ടു മുന്‍പുള്ള  സമയത്താണ് കൂര്‍ഗ് സന്ദര്‍ശിക്കുവാനുള്ള ക്ഷണം എനിക്ക് ലഭിക്കുന്നത്.വളരെ അടുത്ത ഒരു സ്നേഹിതന് അവിടെ എസ്റ്റേറ്റ്‌ ഉണ്ട്.അവിടെ പോകാം എന്ന് പലപ്രാവശ്യം പദ്ധതിയിട്ടെങ്കിലും,ഓരോരോ കാരണത്താല്‍ അത് നീണ്ടു പോയി.ഇത്തവണ ഒരു സിവില്‍ വ്യവഹാരത്തിനായി അടിയന്തരമായി അവിടെ പോകാന്‍ ചങ്ങാതി തീരുമാനിച്ചപ്പോള്‍ ഞാനും കൂടെ ചേര്‍ന്നു.അല്ലെങ്കിലും എന്നെ സംബന്ധിചിടത്തോളം എല്ലാ യാത്രകളും  ആകസ്മികമായി മാത്രമേ തരപ്പെടാറുള്ളൂ,മുന്‍‌കൂര്‍ പദ്ധതികളെല്ലാം പൊളിയാറാണു പതിവ്.
ദൂരെ യാത്രയായതിനാല്‍ വെളുപ്പാന്‍ കാലത്ത് തന്നെ പുറപ്പെട്ടു.ഏഴു മണിയായപ്പോഴേക്കും കോഴിക്കോട് കടന്നു കിട്ടി.



                  മഴ നനഞ്ഞ കോഴിക്കോടന്‍പ്രഭാതം
  മഴ നനഞ്ഞ കോഴിക്കോടന്‍ പ്രഭാതം,തിരക്കില്ലാത്ത റോഡുകള്‍,ചെറിയൊരു ചായകുടിക്ക് ശേഷം 
വൈത്തിരി റോഡ്‌ പിടിച്ച്   വീണ്ടും യാത്ര.

ചുരത്തില്‍ കയറുമ്പോള്‍ ആകാശം ഇരുണ്ട് മൂടി നില്‍ക്കുന്നു..എന്നാല്‍ പെട്ടെന്ന് മാനം തെളിഞ്ഞു.ഒരു മയക്കത്തിന് ശേഷം ഉണരുമ്പോള്‍ മാനന്തവാടി ആയിരിക്കുന്നു.എനിക്ക് ഇടവും പ്രിയപ്പെട്ട വയനാടന്‍ പട്ടണങ്ങളില്‍ ഒന്നാണ് മാനന്തവാടി.സുഖകരമായ കാലാവസ്ഥക്ക് പുറമേ നല്ല നിലവാരമുള്ള ഹോട്ടലുകളും ഇവിടെ ഉണ്ട്.ജൈന ക്ഷേത്രങ്ങളും ഒക്കെയായി ടൂറിസ്ടുകളും ധാരാളമായി വന്നുകൊണ്ടിരിക്കുന്നു.പക്ഷെ സമയക്കുറവു മൂലം മനസ്സില്ലാമനസ്സോടെ മാനന്തവാടിയോടു വിട പറഞ്ഞു.
കാട്ടിക്കുളം കഴിഞ്ഞു തെറ്റ് റോഡ്‌ എന്ന സ്ഥലമായി.ഇവിടെ നിന്നുമാണ് തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള പാത തിരിയുന്നത്.
                                    തെറ്റ് റോഡ്‌
 ഈ ജങ്ങ് ഷനിലാണ് കുട്ടേട്ടന്റെ ചെറിയ ടീ സ്റ്റാൾ .ഈ ചായക്കടയിലെ ഉണ്ണിയപ്പം വളരെ പ്രസിദ്ധമാണല്ലോ?ഇതിനെക്കുറിച്ചു ഞാന്‍ നേരത്തെ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ടായിരുന്നു  ,ദാഇവിടെ.പരിചയം പുതുക്കി,ചായയും,ഉണ്ണിയപ്പവും കഴിച്ച് യാത്ര തുടര്‍ന്നു.

ഇരു വശവും നല്ല കാടാണ്,പച്ച പുതച്ചു വരുന്നതേയുള്ളൂ.ആനകളെ കാണാനാവുമെന്ന പ്രതീക്ഷയില്‍ കണ്ണ് ചിമ്മാതെ നോക്കിയിരുന്നെങ്കിലും  ഒരെണ്ണത്തെപ്പോലും  കാണുവാന്‍ സാധിച്ചില്ല,
തോല്‍പ്പെട്ടി,കുട്ട വഴിയാണ് സഞ്ചാരം.തോല്‍പ്പെട്ടിയിലോക്കെ വന്‍കിട റിസോര്‍ട്ടുകള്‍ വന്നിരിക്കുന്നു. വനാതിർത്തിയോട് ചേർന്നാണു ഏറെയും. അതിലൊക്കെ നിറയെ ആളുകളും വാഹനങ്ങളും.
                                തോല്‍പ്പെട്ടിറിസോര്‍ട്ടു.
നമ്മുടെ ഒരു മുന്‍ എംപിയുടെ എസ്റ്റേറ്റ്‌ റോഡരികില്‍ നിന്നും കാണാം.കുട്ടയാണ് കേരള അതിര്‍ത്തി.കര്‍ണാടക സംസ്ഥാനം ഇവിടം മുതല്‍ തുടങ്ങുകയായി.റോഡുകളുടെ അവസ്ഥ പരമ ശോചനീയമാണ്,കുഴികള്‍ മാത്രം.ടാര്‍ എന്നാ വസ്തു കാണുവാന്‍ തന്നെ പ്രയാസം.ഇതിലും എത്രയോ ഭേദം ഞങ്ങള്‍ ഇപ്പോള്‍ സഞ്ചരിച്ച കേരള റോഡുകള്‍.കുഴികളിലൂടെ ചാടി ചാടി കാര്‍ മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.പല അവസരങ്ങളിലും പുറത്തിറങ്ങി നടക്കുകയാണ് ഭേദം എന്ന് തോന്നി.പക്ഷെ എതിരെ ഒരു വാഹനം വന്നാല്‍  റോഡില്‍ ഉയരുന്ന  പൊടി കണ്ടപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു.പക്ഷെ ചുറ്റും നിറഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ മനോഹാരിത ആ കുറവുകളെല്ലാം നികത്തും. 
റോഡിനിരുവശവും പൂത്തു നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍.അതിനുള്ളിൽ വളർന്നു നില്ക്കുന്ന ഈട്ടി അടക്കമുള്ള വൻവൃക്ഷങ്ങള്‍.
                                                                                          പൂത്തുലഞ്ഞുനില്ക്കുന്നകാപ്പിത്തോട്ടങ്ങൾ
ഒരു നാല് കിലോമീറര്‍ കഴിഞ്ഞപ്പോള്‍ തരക്കേടില്ലാത്ത റോഡായി.നെല്‍പ്പാടങ്ങള്‍ രണ്ടു വശത്തും കാണാം,അത് കഴിഞ്ഞാലുടനെ വീണ്ടും ചെറിയ കുന്നുകളില്‍ കാപ്പിത്തോട്ടം.

                                                        വില്ലീസ് ജീപിലെ സഞ്ജാരം
കൂര്‍ഗ് ഭാഗങ്ങളിലെവിടെയും ഈ ഒരു സവിശേഷതയാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്.റോഡ്‌ നന്നായാതോടെ കാര്‍ നല്ല വേഗതയിലായിക്കഴിഞ്ഞു.ഗോനിക്കൊപ്പാല്‍ എന്ന ചെറു പട്ടണം പിന്നിട്ടു വീണ്ടും മുന്നോട്ടു.  ഉച്ച ഭക്ഷണം വീരാജ് പെട്ടില്‍  നിന്നും വാങ്ങിത്തരാമെന്നാണ് സുഹൃത്തിന്റെ വാഗ്ദാനം.മട്ടന്‍ ബിരിയാണിക്ക് പേരുകേട്ട പട്ടണമാണത്രേ ഇത്. കാര്‍ വീരാജ്‌ പെട്ട് പട്ടണത്തിലെത്തി.
                                                                വീരാജ്പെട്ട് പട്ടണം
ചെറുതെങ്കിലും തിരക്കുള്ള ഒരു പട്ടണമാണ് ഇത്.സ്പൈസസ് കടകളാണെങ്ങും. പ്രത്യേക രീതിയില്‍ സാരിയുടുത്ത കുടകന്‍ സ്ത്രീകളെയും,ജെന്റില്‍മാന്‍ ഡ്രസ്സ്‌ ധരിച്ച പുരുഷന്മാരെയും ഇവിടെ കാണാം.കൌബോയ്‌ തൊപ്പിയും ധരിച്ചു,പഴയ ക്ലാസിക് വിലീസ് പെട്രോള്‍ ജീപ്പുകളില്‍ ചുറ്റിയടിക്കുന്ന  പ്രൌഡഗംഭീരരായ കുടകന്മാരെയും കാണാം.
മിക്കവാറും ആളുകള്‍ക്ക് മലയാളം അറിയാം.ചെറുതെങ്കിലും നല്ല ഒരു റെസ്റ്റാറന്റിൽ നിന്നും മട്ടന്‍ ബിരിയാണി തന്നെ വാങ്ങിത്തന്നു സുഹൃത്ത് വാക്കുപാലിച്ചു.നല്ല സൂപ്പര്‍ ബിരിയാണി!!
വീരാജ്‌ പെട്ടില്‍ നിന്നും കുറെദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. മടിക്കേരി റൂട്ടില്‍ നിന്നും തിരിഞ്ഞു, കക്കബെ എന്ന സ്ഥലത്താണ് സുഹൃത്തിന്റെ എസ്റ്റേറ്റ്‌.അവിടെക്കുള്ള യാത്രകളില്‍ വീരജ്പെട്ടില്‍ നിന്നുമാണ് അവര്‍ ഭക്ഷണപാനീയങ്ങള്‍ എല്ലാം സംഭരിക്കുന്നത്.ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ  നല്ല മീനും,ചിക്കനും,കുറച്ചു പഴങ്ങളും മറ്റും വാങ്ങി കാറിലാക്കി. എസ്റ്റേറ്റിലെ കുക്ക് മലയാളി ആണു,കുടകൻ വിഭവങ്ങളൊരുക്കന്നതിൽ നിപുണനും!!


വീണ്ടും കാപ്പിതോട്ടങ്ങള്‍ തന്നെ കാഴ്ച. റോഡ്‌ വീതി തീരെ കുറവാണ്,എതിരെ ഒരു വാഹനം വന്നാല്‍ നമ്മുടെ വണ്ടി ടാറില്‍ നിന്നിറക്കാതെ രക്ഷയില്ല. ഇടയ്ക്കിടെ ചെറിയ ചെറിയ ചില ഗ്രാമങ്ങള്‍ പിന്നിടുന്നുണ്ട്.ഒരു മരതണലില്‍ അല്പനേരത്തെ വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്നു.മനോഹരമായ ഭൂപ്രകൃതിയാണ്,ഇവിടെയൊക്കെ. നെല്‍വയലുകള്‍ക്ക് അതിരിടുന്ന ചെറുകുന്നുകള്‍,അതിനിടയിലെ വീടുകള്‍, ഇഞ്ചി കൃഷിക്കായി ഒരുക്കിയിരിക്കുന്ന പറമ്പുകള്‍ അങ്ങിനെ അങ്ങിനെ പോകുന്നു കാഴ്ചകള്‍.വഴിയിലെങ്ങും ഹോം സ്റ്റേ ബോര്‍ഡുകള്‍ കാണാം,ടൂറിസം അഭിവൃദ്ധി പ്രാപിക്കുന്നതിനെ ലക്ഷണങ്ങള്‍.പക്ഷെ കിലോമീറ്ററുകള്‍ അകലെ മടികെരിയിലെതാണെന്നു മാത്രം.ബോര്‍ഡുകള്‍ കാണുമ്പോള്‍,നമ്മള്‍ മടിക്കേരി ആകാറായി എന്ന് തെറ്റിധരിക്കുകയും ചെയ്യും.

                                                                  കക്കബെ ഗ്രാമദ്രുശ്യങ്ങൾ
കുറച്ചു കഴിഞ്ഞപ്പോള്‍ കക്കബെ എന്ന ഗ്രാമമെത്തി.ഒരു ചായക്കടയും,ഒന്ന് രണ്ടു പലചരക്ക് കടകളുമുള്ള ഗ്രാമം.ഒരു പലചരക്ക് കട മലയാളി ആയ പൌലോസിന്റേതാണ്.കോതമംഗലത്ത് നിന്നും കുടിയേറി,കന്നടക്കാരിയെ കല്യാണവും കഴിച്ചു,സുഖമായി ജീവിക്കുന്നു.ആള്‍ക്ക് മുന്‍പ് വന്യമ്രുഗങ്ങളുടെ മാംസകച്ചവടം ഉണ്ടായിരുന്നുവത്രേ. രണ്ടു മൂന്നു കേസില്‍ പെട്ടപ്പോള്‍ നിർത്തിയതാണെന്ന്  സുഹൃത്ത് പറഞ്ഞു.

  മെയിന്‍ റോഡില്‍ നിന്നും ഒരു ചെറിയ ഇടറോഡിലേക്ക്‌ കാര്‍ തിരിഞ്ഞു.ഈ വഴിയിലൂടെ വേണം എസ്റ്റേറ്റ്‌ റോഡിലെത്താന്‍.ഒരു വലിയ മലയുടെ അടിവാരത്താണ് എസ്റ്റേറ്റ്‌.
                                                                         എസ്റ്റേറ്റ് റോഡ്
ഗെയിറ്റ് മുതല്‍ പിന്നെ ഫോര്‍ വീല്‍ ജീപ്പ് മാത്രമേ പോകുകയുള്ളൂ.ജീപുമായി സൂപര്‍വൈസര്‍ ഷാജി കാത്തു നില്‍പ്പുണ്ട്.നെടുംകണ്ടം കാരനാണ് ഷാജി. 5 വര്‍ഷമായി ഇവിടെയായിട്ടു.ഏലം കൃഷിയില്‍ വിദഗ്ധനാണ് ഇദ്ദേഹം. കാര്‍ അടിവാരത്തുള്ള വീട്ടിലിട്ടു,സാധനങ്ങള്‍ എല്ലാം ജീപ്പിലെടുത്തു വച്ച്,തോട്ടത്തിലേക്ക് യാത്രയായി.ഒരു കിലോമീടറോളം യാത്രയുണ്ട്,എസ്റ്റേറ്റ്‌ ബംഗ്ലാവിലേക്ക്.(ബംഗ്ലാവെന്നു കേട്ട് തെറ്റിധ്ധരിക്കരുതെ,)എല്ലാവിധ സൌകര്യങ്ങളുമുള്ള ,3 കിടപ്പ് മുറികളും,അടുക്കളയും,വരാന്തയും,ഔട്ട്‌ഹൌസുമുടങ്ങുന്ന, പഴയ , നല്ല ഒരു വീട്.
നല്ല കുത്തനെയുള്ള കയറ്റങ്ങളും,ഇറക്കങ്ങളും.ഇടയ്ക്കിടെ,വഴി മുറിച്ചൊഴുകുന്ന കാട്ടരുവികള്‍. കാപ്പി ചെടികള്‍ക്കിടയിലൂടെ, റോളർ-കോസ്റ്റ് റൈഡ് പോലെ ജീപ്പ് യാത്ര. , ബംഗ്ലാവ് ലക് ഷ്യമാക്കി,ജീപ്പ് നീങ്ങിക്കൊണ്ടിരുന്നു.


(ഒരു പോസ്റ്റ് കൂടി ഇട്ടാൽ ഈ യാത്ര തീർന്നേക്കും? )

Sunday, August 15, 2010

തമിഴ്നാട്-തേനി ജില്ലയിലെ തീര്‍ത്ഥതൊട്ടി തിരുകോവില്‍

38 comments
തമിഴ് നാട്ടിലെ ഹരിതാഭമായ ജില്ലകളിലൊന്നാണു തേനി.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മധുര ജില്ലയുടെ ഭാഗമായിരുന്നു,തേനി പ്രദേശങ്ങള്‍.
                                                  
                                                         കുമളി-തേനി റോഡ്
കഴിഞ്ഞ ദിവസം തേനിയിലേക്ക് ഒരാവശ്യത്തിനായി പോകേണ്ടി വന്നു.കുമളിയില്‍ നിന്നും ആണു യാത്ര തുടങ്ങിയത്.വാഹനത്തില്‍ കയറിയ ഉടനെ ചെറുമഴയും തുടങ്ങി.
                                                                      
തമിഴ്നാട്ടിലൂടെ ചെറുമഴയത്തുള്ള യാത്രകള്‍ രസകരമാണു.പൊടിശല്യമില്ലാതെ,പുതുമണ്ണിന്റെ ഹൃദ്യമായ ഗന്ധം അനുഭവിച്ച് കൊണ്ടുള്ള യാത്ര.
 കുമളിയില്‍നിന്നും ലോവര്‍ ക്യാമ്പ് വരെ ഇറക്കമാണു,പിന്നീടങ്ങോട് നിരപ്പായ റോഡുകളും.  ചിന്നമണ്ണൂര്‍ ഭാഗങ്ങളില്‍,മുന്തിരിതോട്ടങ്ങളുടെ നടുവിലൂടെയാണു യാത്ര.
                                                      
                                                                               ചിന്നമണ്ണൂരിലെ മുന്തിരിത്തോട്ടങ്ങള്‍        
                      
                                                                      
തമിഴന്റെ അദ്ധ്വാനത്താല്‍ മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ നല്ല വിളവ് തരുന്ന ഈ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥരിലേറെയും മലയാളികളാണെന്നുള്ളതാണു വസ്തുത.ഇവിടത്തെ വില്പന കേന്ദ്രങ്ങളില്‍ ഫാംഫ്രെഷ് മുന്തിരി വില്‍ക്കുന്നുണ്ടെങ്കിലും വിലയില്‍ കാര്യമായ കുറവൊന്നുമില്ല.പിന്നെ ഒരു ആശ്വാസത്തിനും,കൌതുകത്തിനും കുറച്ച് വാങ്ങാമെന്ന് മാത്രം.മുന്തിരി തൈകളും ഇവിടെ ലഭ്യമാണു.
                                                              
                                                                                

റോഡിനിരുവശവും നെല്‍പ്പാടങ്ങളാണു,  നോക്കെത്താദൂരത്തോളം അവ പരന്നു കിടക്കുന്നു.തേനിയില്‍ നിന്നും മൂന്നാറിനു പോകുന്ന റോഡ് ,കൊച്ചി-മധുര എന്‍ എച്ച് 49 നാഷണല്‍ ഹൈവേയുടെ ഭാഗമാണു.
തേനി-ബോഡി റോഡരികിലുള്ള ഒരു പ്രസിദ്ധ ക്ഷേത്രമാണു തീര്‍ത്ഥതൊട്ടി തിരുകോവില്‍.
                                                                      
                                                                                      തീര്‍ത്ഥതൊട്ടി തിരുകോവില്‍                                                          

പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന  ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളത്തില്‍ വന്നു ചേരുന്ന ഒരു ഉറവയില്‍ നിന്നും 24 മണിക്കൂര്‍ നേരവും ജലം നിര്‍ഗമിച്ച് കൊണ്ടിരിക്കുന്നു.
                                                          

                                                                                                      വറ്റാത്ത നീരുറവ                  
എല്ലാ കാലാവസ്ഥയിലും ഒരേ അളവില്‍  ജലപ്രവാഹമുള്ള ഈ ഉറവയുടെ ഉത്ഭവം അജ്ഞാതമാണു.അത്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ജലപ്രവാഹത്തിലെ കുളി ആഗ്രഹസഫലീകരണത്തിനു ഉത്തമമെന്ന് കരുതപ്പെടുന്നു.
  മൂന്നാര്‍ റോഡിലുള്ള ഒരു ചെറുപട്ടണമാണു ബോഡി എന്നറിയപ്പെടുന്ന ബോഡിനായ്ക്കന്നൂര്‍.മലനിരകള്‍ അതിരിടുന്ന ഇവിടെ നിന്നും ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ ചുരം തുടങ്ങുന്നു.
                                            
                                                     ബോഡിമെട്ട് റോഡ് ദൂരെ അവ്യക്തമായി കാണാം

തേനിയില്‍ നിന്നും 15കിമി ദൂരത്തായാണു ബോഡി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും 29 കിമി അകലെയാണു കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോഡിമെട്ട്.സദാ സമയവും ശക്തമായ കാറ്റ് വീശുന്ന,അസഹ്യമായ തണുപ്പ് അനുഭവപ്പെടുന്ന, ഈ പ്രദേശത്ത് സര്‍ക്കാര്‍ ചെക്ക് പോസ്റ്റുകളും തോട്ടം തൊഴിലാളി ലയങ്ങളും മാത്രമാണുള്ളത്.45കിമി അകലെയാണു മൂന്നാര്‍.ഏലതോട്ടങ്ങളുടെ നടുവിലൂടെയുള്ള ഈ യാത്ര  വളരെ ഹൃദ്യമാണെങ്കിലും രാത്രി യാത്ര,പ്രത്യേകിച്ചും മഴക്കാലത്ത് ,ആശാസ്യമല്ല.ചുരത്തില്‍ ഉണ്ടാകാറുള്ള മലയിടിച്ചിലും, ആനയുള്‍പ്പെടെയുള്ള  വന്യമൃഗങ്ങളുടെ രാത്രിയിലുള്ള സാന്നിദ്ധ്യവും ഇതിനു കാരണമാകുന്നു.

Friday, July 16, 2010

പെട്രോണാസ് ഇരട്ട ഗോപുരങ്ങള്‍

16 comments

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരങ്ങളാണു മലേഷ്യയുടെ തലസ്ഥാനമായ കുലാലമ്പൂരില്‍ സ്ഥിതിചെയ്യുന്ന പെട്രോണാസ് ടവേര്‍സ്.1998ഇല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ ആകാശഗോപുരത്തിനു, 451 മീറ്ററാണു ഉയരം.കോണ്‍ക്രീറ്റ്,സ്റ്റീല്‍,ഗ്ലാസ് എന്നിവ മാത്രമുപയോഗിച്ചാണു ഇതിന്റെ നിര്‍മ്മിതി.
                                                        
                                       പെട്രോണാസ് ടവര്‍-ഒരു വിദൂര ദൃശ്യം
     
  കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ നാല്പത്തിഒന്നാം നിലയിലുള്ള സ്കൈ ബ്രിഡ്ജില്‍ കയറാന്‍ പരിപാടി ഇട്ടെങ്കിലും റ്റിക്കറ്റ് ലഭിക്കാത്തതിനാല്‍ സംഗതി നടന്നില്ല.വിഖ്യാതനായ അര്‍ജന്റീനന്‍ ആര്‍ക്കിടെക്ക്റ്റ് സീസര്‍പെല്ലി രൂപകല്പന ചെയ്ത ഈ അത്ഭുത നിര്‍മ്മിതി കാണുവാനായി ഇപ്രാവശ്യം എങ്ങനെയെങ്കിലും കയറിപ്പറ്റണം എന്നുറപ്പിച്ചു. പ്രവേശനം സൌജന്യമാണെങ്കിലും, ഒരു ദിവസം 1700 റ്റിക്കറ്റ് മാത്രമേ ഇഷ്യൂ ചെയ്യുകയുള്ളൂവത്രെ, രാവിലെ 5.30 മണിക്കു വന്ന് കുത്തിപ്പിടിച്ച് ക്യൂ നിന്നെങ്കില്‍ മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളൂ,അതും ഭാഗ്യമുണ്ടെങ്കില്‍ മാത്രം.
                                                       രാത്രിയിലെ കാഴ്ച 
   
                                                               ആകാശപാലം              
                                                          
                                                            
                                                          കെ എല്‍ സി സി മോള്‍
   
മലയാളിയുടെ വക്രബുദ്ധി വര്‍ക്ക് ഔട്ട് ചെയ്ത്,ഏജന്റിനെ ചാക്കിട്ട് റ്റിക്കറ്റ് സംഘടിപ്പിച്ചു.10 റിങ്ഗിറ്റ് കൊടുത്താല്‍ ടിക്കറ്റ് തനിയേ വരും.  11 മണിക്കാണു സമയം കിട്ടിയത്.പത്ത് മണിയായപ്പോള്‍ അവിടെ എത്തി,11മണി വരെ താഴെ നിലകളിലുള്ള സൂര്യ കെ എല്‍ സി സി മോളില്‍ കറങ്ങി നടന്നു.മിക്കാവാറും കടകള്‍ എല്ലാം ഹൈ-എന്‍ഡ് ബ്രാന്‍ഡ് ഷോപ്പുകള്‍ ,പുറമെ നിന്ന് കാണുവാന്‍ അതിമനോഹരം.പക്ഷെ ദുബായ് മോളുകളുടെ അത്ര വലിപ്പമൊന്നുമില്ല.അവിടെയും ഇന്ത്യന്‍ സാന്നിധ്യം കാണാം.

                                                          

                                                                                
സന്ദര്‍ശകര്‍ക്കു 41ആം നിലവരെ പോകുവാനെ അനുവാദമുള്ളൂ.അവിടെയാണു സ്കൈ ബ്രിഡ്ജ്

                                                                  

                                                                    
                                                       ലിഫ്റ്റിലേക്കുള്ള പ്രവേശന കവാടം
11 മണിക്ക് തന്നെ ഗേറ്റില്‍ എത്തിയപ്പോള്‍ അവിടെ സാമാന്യം നല്ല ക്യൂ ആയിക്കഴിഞ്ഞു.കുറച്ച് പേരെ വീതമാണു കയറ്റി വിടുന്നത്.അകത്ത് കയറിയപ്പോള്‍ ആദ്യം ടവറിന്റെ നിര്‍മ്മാണം പ്രതിപാദിക്കുന്ന ഒരു ടെലി ഫിലിം കാണിക്കുന്നതിനായി നമ്മളെ അതിനകത്തുള്ള ചെറിയ തീയേറ്ററില്‍ കൊണ്ടുപോയിരുത്തി.പ്രദര്‍ശനത്തിനു ശേഷം ശേഷം വീണ്ടു ക്യൂ.അടിമുടി സുരക്ഷാ പരിശോധന.ക്യാമറ ഒഴികെയുള്ള സകല സാമഗ്രികളും നിരോധിച്ചിരിക്കുകയാണു.20 പേരെ വീതം ഹൈസ്പീഡ് ലിഫ്റ്റില്‍ കയറ്റി വിടുന്നു.ഞങ്ങളുടെ ബാഗുകളെല്ലാം ലോക്കറില്‍ ഏല്‍പ്പിച്ച് ലിഫ്റ്റില്‍ കയറി,ദാ പറഞ്ഞ മാത്രക്കുള്ളില്‍ 41ആം നില എത്തിക്കഴിഞ്ഞു.
                                                                  
                                                            ആകാശപാലം        
                                                              

                                                 പാലത്തില്‍നിന്നുമുള്ള കാഴ്ചകള്‍              
               
നീണ്ട ഇടനാഴിയില്‍ കാഴ്ചക്കാരുടെ തിരക്ക്.വിദേശികളടക്കമുള്ളവര്‍ ഫോട്ടോക്ക് വേണ്ടി തിരക്ക് കൂട്ടുന്നു.ഇവിടെ നിന്നുമുള്ള പുറലോകകാഴ്ചകള്‍ വിസ്മയാവഹമാണു.ഒരു പതിനഞ്ചു മിനിട്ട് അവിടെ ചിലവഴിക്കാം.മലയാളി സന്ദര്‍ശകര്‍ ധാരാളമായി എത്തുന്നുണ്ട്.കുറച്ച് ചിത്രങ്ങളൊക്കെ എടുത്ത് ഞങ്ങളും താഴെയെത്തി.
ഈ അവസരത്തില്‍ മലേഷ്യയിലെ റോഡുകളുടെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിക്കാതെ വയ്യ എന്നു തോന്നുന്നു.കേരളത്തിന്റെ അതേ കാലാവസ്ഥയും,മഴയും ആണു ഇവിടെയെങ്കിലും, റോഡുകള്‍ ഉന്നതനിലവാരത്തില്‍നിര്‍മ്മിക്കപ്പെട്ടവയാണു.
                                                              
                                                      മലേഷ്യന്‍ റോഡുകള്‍                
                                                            
                                                         ടോള്‍ പ്ലാസ                        
കണ്ണേത്താദൂരത്തോളം നീണ്ട് കിടക്കുന്ന,80-100 മീറ്റര്‍ വീതിയുള്ള റോഡുകള്‍.ഇടക്കിടെ ടോള്‍ബൂത്തുകള്‍.കേരളത്തില്‍ റോഡ്നിര്‍മ്മാണത്തിനു സാങ്കേതികസഹായവുമായി എത്തിയ  മലേഷ്യന്‍ കമ്പനിക്കുണ്ടായ അനുഭവം ഞാന്‍ ആലോചിച്ച് പോയി.
                                                     ഒരു വെയിറ്റിങ് ഷെഡ്   

Friday, June 11, 2010

ഇടുക്കി ജില്ല-കീഴാന്തൂര്‍ ഗ്രാമക്കാഴ്ചകള്‍

19 comments

  കീഴാന്തൂര്‍ ലക്ഷ്യമാക്കിയായിരുന്നു ഇത്തവണത്തെ യാത്ര.  ഇടുക്കി ജില്ലയില്‍ ,മൂന്നാറില്‍ നിന്നും 44   കിമി അകലെയാണ് മറയൂര്‍ എന്ന ചെറുപട്ടണം.മറയൂരും,സമീപ പ്രദേശമായ കാന്തല്ലൂരും ടൂറിസം ഭൂപടത്തില്‍ വളരെ മുന്‍പ് തന്നെ ഇടം  നേടിയി രുന്നുവെങ്കിലും, മറയൂരില്‍ നിന്നും 12   കിമി അകലെ, കാന്തല്ലൂര്‍ പോകുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന കീഴാന്തൂര്‍ എന്ന ചെറു ഗ്രാമം അത്ര കണ്ടു ശ്രദ്ധിക്കപ്പെട്ടിട്ടില്ല.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3500  അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ ഒരു ഭൂ പ്രദേശമാണ് കീഴാന്തൂര്‍.നാലുവശവും മലനിരകളാല്‍ ചുറ്റപ്പെട്ട ഒരിടം.
കീഴാന്തൂര്‍ കാഴ്ചകള്‍


മൂന്നാറില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ കീഴാന്തൂരെത്താം. മൂന്നാറില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടത് രാവിലെ ഒന്‍പതു മണിയോടെയായിരുന്നു.ഈ റോഡില്‍, മൂന്നാര്‍ ഡീവൈഎസ്‌പി ഓഫീസ് കഴിഞ്ഞാല്‍ പിന്നെ പ്രകൃതി സുന്ദരമായ പ്രദേശങ്ങളാണ്.ചെറിയ ആര്‍ച് പാലം കടന്നാല്‍ വലതു വശത്ത് പെരിയവരൈ  ടീ ഫാക്ടറി .ഫ്രഷ്‌ ടീയുടെ നല്ല മണം.സഹയാത്രികന് ആ മണം അടിച്ചപ്പോഴേ ശര്‍ദ്ദി ക്കാനുള്ള ഒരു "ഇത്".എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ അദ്ദേഹം,ഒരു(ഗ്ലാസ്)   റഷ്യന്‍ ഓറഞ്ച് എടുത്തങ്ങു മണപ്പിച്ചു.ശുഭം എന്നൊരു കമന്റും പാസ്സാക്കി,ഉന്മേഷഭ രിതനായി.ആള്‍ മൂഡിലായിക്കഴിഞ്ഞു.(വടി വെട്ടിയിട്ടെ ഉള്ളൂ,അടി തുടങ്ങിയിട്ടില്ല എന്ന് പുള്ളിക്കാരന് അറിയില്ലല്ലോ,നമുക്കല്ലേ അറിയൂ.കാരണം, മൂന്നാര്‍-മറയൂര്‍ റോഡിലൂടെ പോയാല്‍ ഏതു ശര്‍ദ്ദിക്കാത്തവനും ശര്‍ദ്ദിക്കും.പൊടുന്നനെയുള്ള ചെറിയ ചെറിയ വളവുകളും,കാലാവസ്ഥ വ്യതിയാനവും ആണ് ഇതിനു ഹേതു.അധ്യാപകന്റെ കന്നി  മറയൂര്‍ യാത്രയുമാണ്!)രാജമലക്കു തിരിയുന്ന ജന്ഗ്ഷനും പിന്നിട്ട വാഹനം, മുന്നോട്ട് കുതിക്കാന്‍ കഴിയാതെ ബ്ലോക്കില്‍ കുരുങ്ങിക്കഴിഞ്ഞു.ഈയിടെയായി ഇവിടെ ഇത് പതിവാണ്,യാതൊരു നിയന്ത്രണവുമില്ലാതെ റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍.ചിലപ്പോള്‍ മണിക്കൂറുകളോളം കിടക്കേണ്ടി വരും.അതുകഴിഞ്ഞപ്പോഴേക്കും,കന്നിമല എസ്റ്റേറ്റ്‌ ആയി.ഇനി കുറയേറെ ദൂരം കയറ്റം മാത്രം.നയമക്കാട് എന്ന ചെറു ടാറ്റാ ഗ്രാമത്തിലൂടെ കാര്‍ വളഞ്ഞു,പുളഞ്ഞു കയറുന്നു. 
നയമക്കാട്
നയമക്കാട് ടോപ്‌.
ആനമുടി
നയമക്കാട് ടോപ്‌, ഈ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്,6000 അടി ഉയരം.നല്ല കാറ്റും ,ചുളു ചുളെ കുത്തുന്ന തണുപ്പും. മൂന്നാര്‍    ടൌണ്‍  5000 അടി ഉയരത്തില്‍  ആണല്ലോ. ഇതിനു താഴെയുള്ള s ആകൃതിയിലുള്ള  വളവു കുപ്രസിദ്ധമാണ്. എന്തിനെന്നോ?രാത്രി മിക്കവാറും ഇവിടെ ഒരു ഒറ്റയാന്‍ ഉണ്ടാവും.കനത്ത മൂടല്‍ മഞ്ഞും.വളരെ സൂക്ഷിച്ചു വേണം രാത്രി ഇത് വഴി വരാന്‍. !! രണ്ടു മൂന്നു തവണ ഞാന്‍ ഇവന്റെ മുന്നില്‍ പെട്ട് പോയിട്ടുണ്ട്.അപ്പോഴൊക്കെ ഒരുവിധം രക്ഷപെട്ടു തടി തപ്പി.   ഇനി  ഏതാണ്ട് മറയൂര്‍ വരെ ഇറക്കമാണ്.തലയാര്‍ എത്തുമ്പോഴേക്കും സഹയാത്രികന്‍ പണി തുടങ്ങി.(അഥവാ പണി കിട്ടി!)രാവിലത്തെ അപ്പം- മുട്ട,റഷ്യന്‍ ഓറഞ്ച് വെള്ളം ഇവയെല്ലാം പച്ചപ്പുല്ലില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.അവശനായി ആള്‍ ഉറക്കവും  പിടിച്ചു.തലയാര്‍,ചട്ട മൂന്നാര്‍ ചെക്ക്പോസ്റ്റ് ഇവ പിന്നിട്ടു കാര്‍ മറയൂരിന്റെ പ്രവേശന കവാടമായ പള്ളനാട് എത്തി.റോഡിന്‍റെ ഇരു വശത്തും കൂറ്റന്‍ ഈട്ടി  മരങ്ങള്‍.ചന്ദന മരങ്ങളും ഇവിടം മുതല്‍ കണ്ടു തുടങ്ങുന്നു.പണ്ടൊക്കെ ഈ വഴി വരുമ്പോള്‍ ചന്ദനമരത്തിന്റെ വേര് ചുരണ്ടി മണക്കുന്നതു പതിവായിരുന്നു.(ഇപ്പോള്‍ മണക്കാന്‍ പോയാല്‍ വിവരമറിയും!!).ചന്ദനം മണത്തിട്ടോ  ,അതോ ചന്ദനക്കാറ്റേറ്റിട്ടോ അതല്ല മറയൂര്‍ ചന്ദനയുടെ(!!) സാമീപ്യം മനസ്സിലാക്കിയിട്ടോ എന്തോ നമ്മുടെ അധ്യാപക സുഹൃത്ത്‌ ഉഷാറിലായി.മറയൂര്‍ ടൌ ണിനു മുന്‍പുള്ള   കാട്ടില്‍ കാട്ടുപോത്തുകള്‍ കൂട്ടമായി മേയുന്നു.ഇതിനോട് ചേര്‍ന്നു മനുഷ്യ വാസമുള്ള നിരവധി വീടുകള്‍ ഉണ്ട് എന്നതാണു രസകരം. കമ്പിവേലിക്കുള്ളില്‍ മാനുകളെയും കാണാം.


മറയൂര്‍ ഇപ്പോള്‍ സാമാന്യം ഭേദപ്പെട്ട ടൌണ്‍ ആയി മാറിയിട്ടുണ്ട്.നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും ഇവിടെ ഉണ്ട്.നല്ല നാടന്‍ പഴങ്ങള്‍ ലഭിക്കുന്ന ചെറു കടകള്‍  നിരവധിയുണ്ട്.നാട്ടില്‍ അധികമില്ലാത്ത, നല്ല മധുരമുള്ള    നാടന്‍  പാഷന്‍ ഫ്രൂട്ട്  2 കിലോ വാങ്ങി.വിഖ്യാതമായ മറയൂര്‍ ശര്‍ക്കര ഇവിടെ സുലഭമായി ലഭിക്കും.ശര്‍ക്കരയും,കുറച്ച് സ്നാക്ക്സും വാങ്ങി തിരികെ വാഹനത്തില്‍ കയറി.
       മറയൂര്‍- ഉഡുമല്‍ പെട്ട്  റോഡില്‍, ചന്ദന ഹോട്ടല്‍ കഴിഞ്ഞ്, ജംഗ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞാല്‍ കാന്തല്ലൂര്‍ റോഡായി.നിരപ്പായ റോഡിനിരുവശവും വിശാലമായ കരിമ്പിന്‍ പാടങ്ങളാണ്.ഒരു നല്ല ഇറക്കം പിന്നിട്ട് ,ചെറിയൊരു പുഴയും കടന്നാല്‍ കോവില്‍ക്കടവ് എന്ന തീരെ ചെറിയ പട്ടണ(?)മായി.കാന്തല്ലൂര്‍ മലനിരകളില്‍   ഉല്പാദിക്കപ്പെടുന്ന പുല്‍തൈലത്തിന്റെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം.പരിചയമുള്ള കടയില്‍ നിന്നും അല്പം പുല്‍ തൈലം സംഘടിപ്പിച്ചു,സുഹൃത്തിനു കൊടുത്തു.അദ്ദേഹം  പുല്‍ തൈലം മണത്തും,  അതോടൊപ്പം റഷ്യന്‍ ഓറഞ്ച് വെള്ളം അകത്തേക്ക് തട്ടിയും,പാഷന്‍ ഫ്രൂട്ട് അപ്പാടെ കഴിച്ചും  ഉന്മേഷം വീണ്ടെടുത്തു.      കോവില്‍ക്കടവ് പിന്നിട്ടാല്‍ വലിയ കയറ്റം തുടങ്ങുകയായി.ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി ചന്ദന മരങ്ങളുടേയും, കരിമ്പിന്‍ പാടങ്ങളുടെയും, നടുവിലൂടെയുള്ള യാത്ര അതീവ ഹൃദ്യമാണ്.മറയൂര്‍ പ്രദേശങ്ങളില്‍ ഉത്പാദിക്കപ്പെടുന്ന ശര്‍ക്കര ഉയര്‍ന്ന ഗുണ നിലവാരമുള്ളതാണല്ലോ.
                         ശര്‍ക്കര നിര്‍മ്മാണത്തിനുള്ള ചൂള    
റോഡിന്‍റെ ഒരു വശം വലിയ പാറക്കെട്ടാണ് .മുന്തിയ  ഇനം ഗ്രാനൈറ്റ് ആണ് ഇവയെന്ന് ഇവിടെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.ഇടക്കിടെ പ്രത്യക്ഷമാകുന്ന നെല്‍വയലുകളും,അതിനു അരികു പറ്റി, ഇട തൂര്‍ന്നു  നില്‍ക്കുന്ന യൂക്കാലി മരങ്ങളും.
ദൂരെ അതിരിടുന്ന പശ്ചിമഘട്ട മലനിരകള്‍
അടുത്തയിടെ ഇറങ്ങിയ മിക്കവാറും സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളില്‍  കീഴാന്തൂരിന്റെ പ്രകൃതി ഭംഗി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.ഭ്രമരവും  ഇവിടെ  ചിത്രീകരിക്കപ്പെട്ടതാണ്. കീഴാന്തൂര്‍ വില്ലേജ് ഓഫീസും ഒട്ടനവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


                              വില്ലേജ് ഓഫീസ്       
                                                                  
                                   കൃഷിയിടങ്ങള്‍        
തികച്ചും പ്രകൃതി രമണീയമായ ഒരു ചെരുകുന്നിന്‍ മുകളില്‍ ആണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിശാലമായ നിരപ്പില്‍,ഏകാന്തമായി നിലകൊള്ളുന്ന ഈ കെട്ടിടത്തിനു നാല് വശവും താഴ്ന്ന സമനിലങ്ങളും,അതിനു അതിരിടുന്ന മലനിരകളും.
                                                                  
വളരെ അദ്ധ്വാന ശീലരായ ഒരു ജനവിഭാഗമാണ് ,തമിള്‍ ഭൂരിപക്ഷ മേഖലയായ ഇവിടെ ജീവിക്കുന്നത്.കാരറ്റ്,കാബേജ്,വെളുത്തുള്ളി,ബീന്‍സ് എന്നിവയാണ് മുഖ്യമായും കൃഷി ചെയ്യുന്നത്.


                                                                    
                                        കൃഷിയിടങ്ങള്‍ 
                                        മുന്തിരി
                                        പീച്ചസ് പഴം     
  
                                        ട്രീ റ്റൊമാറ്റോ      


                                                                  
                                                                              
വില്ലേജ് ഓഫീസിനു മുന്‍വശം റോഡരുകില്‍,ഒരു വീടിനു മുന്‍പില്‍ അപ്പിള്‍ മരമുണ്ട്.ഇപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ അതില്‍ കായ്‌ ഇല്ല.അപ്പിള്‍  മരം കണ്ടപ്പോള്‍ സുഹൃത്തിനു അത്ഭുതം.ആപ്പിള്‍ മരം തന്നെയാണോ ഇതെന്നൊരു സംശയവും.  ( ഓ:ടോ:  തിരികെ വരുന്ന വഴി മൂന്നാര്‍ ടൌണില്‍ നിന്നും ആപ്പിളിന്റെ  3  പായ്ക്കറ്റ്  തൈ വാങ്ങി,സ്വന്തം വീടുപറമ്പില്‍ നട്ടു,2 ആഴ്ചക്കുള്ളില്‍ ഉണങ്ങിപ്പോയപ്പോഴേ അദ്ദേഹത്തിന് സമാധാനമായുള്ളൂ. )
മിക്കവാറും എല്ലാവിധ പഴവര്‍ഗങ്ങളും നന്നായി  ഉണ്ടാകുന്ന ഒരു ഭൂ വിഭാഗമാണ്‌ കീഴാന്തൂര്‍ പ്രദേശം.ആപ്പിള്‍,പ്ലംസ്,പീച്ച്ചസ് എന്നിവ ഇവിടെ സമൃദ്ധമായി ഉണ്ടാകുന്നു. പരിചയക്കാരനായ പഴനിസ്വാമിയുടെ വീട്ടില്‍ നിന്നും കുറച്ചു പീച്ചസ് പഴങ്ങളും,മാതള നാരങ്ങയും,ട്രീ ടോമാടോയുമൊക്കെ സംഘടിപ്പിച്ചു ,കാറിനകത്താക്കി.അതിനു വില വാങ്ങാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല  ,അന്നവിടെ തങ്ങിയിട്ടു പോകാം എന്ന പ്രലോഭനകരമായ നിര്‍ദ്ദേശവും പഴനി സ്വാമി മുന്നോട്ടു വച്ചു.സമയക്കുറവുമൂലം ആ ക്ഷണം സ്വീകരിക്കാന്‍ കഴിയാതെ തിരികെ യാത്രയായി.കീഴാന്തൂരിന്റെ ഏറ്റവും ആകര്‍ഷകഘടകമായ  സുഖശീതളമായ കാലാവസ്ഥ ആസ്വദിച്ചു,ഒരു ദിവസം കഴിയാനുള്ള  അവസരം നഷ്ടമായ വിഷമത്തില്‍ , ഇളംതണുപ്പിലൂടെ, ഞങ്ങള്‍  മലയിറങ്ങി.